കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്തുന്ന സ്വർണം പിടികൂടുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിൽ വീഴ്ച വരുത്തിയ മൂന്ന് പോലീസുകാർക്ക് കസ്റ്റംസ് നോട്ടീസയച്ചു.
കരിപ്പൂർ പോലീസ് സ്റ്റേഷനിലെ എസിപി പി.പി ഷിബു, സിഐമാരായ രജീഷ്, ടി.എസ്.ബിനു എന്നിവർക്കാണ് കാരണം കാണിക്കൽ നോട്ടീസ് അയച്ചത്. വിശദീകരണം തൃപ്തികരമല്ലെങ്കിൽ ഇവർക്കെതിരേ പിഴ ചുമത്തുമെന്നാണ് വിവരം.
വിമാനത്താവളത്തിനുള്ളിലും പരിസരത്തുനിന്നും പിടികൂടുന്ന കള്ളക്കടത്ത് സ്വർണം സംബന്ധിച്ച കേസുകൾ കൈകാര്യം ചെയ്യുന്നതിൽ പോലീസിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ ചട്ടലംഘനങ്ങളും വീഴ്ചകളും ഉണ്ടായതായി കസ്റ്റംസ് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു.
കസ്റ്റംസ് ആക്ട് പ്രകാരം വിമാനത്താവള പരിധിയിൽ സ്വർണം പിടികൂടാൻ നിയമപരമായ അധികാരം കസ്റ്റംസിന് മാത്രമാണെന്നിരിക്കെ, പോലീസ് പിടിച്ചെടുക്കുന്ന ഭൂരിഭാഗം കേസുകളും കസ്റ്റംസിന് ഔദ്യോഗികമായി കൈമാറിയിരുന്നില്ല.
സ്വർണം പിടികൂടിയത് കസ്റ്റംസിനെ അറിയിച്ചില്ല, മജിസ്ട്രേറ്റിന്റെ അനുമതിയില്ലാതെ പ്രതികളെ എക്സ്റേക്കു വിധേയമാക്കി, കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യമോ മജിസ്ട്രേറ്റിന്റെ അനുമതിയോ ഇല്ലാതെ മഹസർ തയാറാക്കുകയും സ്വർണം പുറത്തെടുത്ത് ഉരുക്കുകയും ചെയ്തു എന്നിവയാണ് പോലീസുകാർക്കെതിരായ ആരോപണം.